Pages

നവതിയിലും 'നര്‍മോന്മേഷം'

ദുബായ്: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ഇപ്പോള്‍ 'വലിയ ബാവായാണ്. വലിയ ബാവാ പദവിയെക്കുറിച്ച് ചോദിക്കുമ്പോള്‍ തന്നെ ദിദിമോസ് തിരുമേനി രസച്ചരട് പൊട്ടിക്കുകയായി. ''അത് പ്രായമായതുകൊണ്ട് കിട്ടിയ പദവിയല്ലേ? എന്നു ചോദിച്ച് തിരുമേനിതന്നെ ചിരിയരങ്ങൊരുക്കി. ഭരണമില്ലായെന്നതു മാത്രമാണ് വ്യത്യാസം. അതു ജീവിതത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും തിരുമേനി പറയുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് 90 വയസ് തികഞ്ഞത്.  അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് യുഎഇയിലെത്തുന്നത്. ശാരീരിക അവശതകള്‍ മറന്നും വിശ്വാസികളുടെ പ്രിയപ്പെട്ട 'ദിദിമോസ് ബാവാ ഇവിടുത്തെ മിക്ക ഇടവകളിലും എത്താനുള്ള ഓട്ടപ്രദക്ഷണത്തിലാണ്. ചിന്തകളിലും സാരോപദേശങ്ങളിലും നവയൌവ്വനമാണ് ഇപ്പോഴും.

നാട്ടിലെയും പ്രവാസ ലോകത്തെയും വിശ്വാസികളെ താരതമ്യപ്പെടുത്താമോ എന്ന ചോദ്യവും തിരുമേനിയെ വാചാലനാക്കി. ''മുസ്ലിം സഹോദരന്മാരെ നോക്കൂ. അസ്സലാം അലൈക്കും എന്ന അഭിവാദ്യത്തോടെയും വഅലൈക്കും ഉസ്സലാം എന്ന പ്രത്യഭിവാദത്തോടെയാകും സംഭാഷണം തുടങ്ങുക. ദൈവത്തിന്റെ സമാധാനം നിങ്ങള്‍ക്കുണ്ടാകട്ടെ എന്നര്‍ഥം.

പള്ളിയിലേക്കാണ് പോകുന്നതെങ്കില്‍ പോലും നമ്മളാണെങ്കില്‍ ചോദിക്കുക ''എടാ കൂവേ, എങ്ങോട്ടാ എന്നാകും. ഇസ്ലാം വിശ്വാസികള്‍ യാത്രയിലായാലും നടപ്പിലായാലും ബാങ്കുവിളി കേട്ടാല്‍ നിസ്കാരം മുടക്കാറില്ല. ആ വിശ്വാസതീവ്രതയും പ്രാര്‍ഥനാശീലവും മാതൃകാപരമാണെന്നും ചൂണ്ടിക്കാട്ടി.

ക്രൈസ്തവരുടെ കാര്യത്തില്‍ നാട്ടിലായാലും ഇവിടെയായാലും വിശ്വാസകാര്യത്തില്‍ എടുത്തുപറയത്തക്ക വ്യത്യാസമില്ല. പൂര്‍വികരുടെ ആരാധനാരീതിയില്‍ മാറ്റം വരുത്താതിരിക്കുന്നതാണ് നല്ലത്. സ്ഥലം മാറിയെന്നു വിചാരിച്ച് ആരാധനയ്ക്ക് വ്യത്യാസം വരാന്‍ പാടില്ല. കേരളത്തിലെപ്പോലെ ഗള്‍ഫ് രാജ്യങ്ങളിലും മതസഹിഷ്ണുത ഉണ്ട്, ആരാധനാസ്വാതന്ത്യ്രവും.

സഭകളുടെ ഐക്യം സമീപകാലത്തെങ്ങാനും യാഥാര്‍ഥ്യമാകുമോ?

അതു പ്രവചിക്കാന്‍ ദൈവം മാത്രമെയുള്ളു...

തമാശ കലര്‍ത്തിയാണെങ്കിലും, മുകളിലേക്ക് കണ്ണുകള്‍ ഉയര്‍ത്തിയുള്ള ഈ പ്രതികരണത്തില്‍ സഭാ ഐക്യത്തിനായി ഏറെ മോഹിച്ച ഒരു മെത്രാപ്പോലീത്തായുടെ നിരാശ തെളിഞ്ഞിരുന്നു.

തിരുമേനിയെ അലട്ടുന്ന മറ്റ് എന്തെങ്കിലും കാര്യങ്ങളുണ്ടോ?

''നമ്മുടെ ആളുകളുടെ പ്രാര്‍ഥനാജീവിതത്തില്‍ വന്നിട്ടുള്ള കുറവ് അലട്ടാറുണ്ട്. നോമ്പും ഉപവാസവുമൊക്കെ വിശ്വാസജീവിതത്തിന്റെ ഭാഗമാണ്.

പിന്നെ ദാനധര്‍മങ്ങളുടെ കാര്യത്തിലുള്ള അലംഭാവം. കൊടുപ്പീന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും എന്നാണ് ദൈവവചനം. എന്നാല്‍, ഇപ്പോള്‍ എല്ലാവരും ഇക്കാര്യത്തില്‍ പിന്നിലാണ്. ധനവാന്മാരായ എല്ലാവരും ദരിദ്രരെ കഴിയാവുന്നിടത്തോളം സഹായിക്കണം. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ഗുരുവും തിരുമേനി അപ്പച്ചന്‍ എന്ന് സംബോധന ചെയ്യുകയും ചെയ്തിരുന്ന തോമാ മാര്‍ ദിവന്നാസിയോസാണ് ഇക്കാര്യത്തില്‍ മാതൃക.

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹൈസ്കൂളില്‍ തിരുമേനി മാനേജരും ഞാന്‍ ഹെഡ്മാസ്റ്ററുമായിരുന്ന കാലം. ആരു വന്നു ചോദിച്ചാലും തിരുമേനി അപ്പച്ചന്‍ കുപ്പായത്തില്‍നിന്നു പണമെടുത്തു കൊടുക്കുമായിരുന്നു. കയ്യില്‍ കിട്ടുന്നതാണ് കൊടുക്കുന്നത്, അല്ലാതെ ആളെ നോക്കിയും എണ്ണിയുമൊന്നുമായിരുന്നില്ല. അങ്ങനെയിരിക്കെ, എന്റെ കയ്യില്‍ കുറച്ചു പൈസയുണ്ടായിരുന്നു, കാണുന്നില്ല എന്നു പറയും. ഭാഗ്യവാന്മാര്‍ കൊണ്ടുപോയിട്ടുണ്ടാകുമെന്നു ഞാന്‍ തിരിച്ചടിക്കാറുമുണ്ടായിരുന്നു. ഇതു കണ്ടാണ് വളര്‍ന്നത്. ഇപ്പോഴും പണമുണ്ടെങ്കില്‍ ആവശ്യക്കാര്‍ക്ക് കൊടുക്കാറുണ്ട്. കൊടുക്കുന്നതുകൊണ്ട് ഒരു നഷ്ടവുമുണ്ടാകില്ല, ലാഭമേയുള്ളു. ദൈവംതമ്പുരാന്‍ വേറെ വഴികാട്ടിത്തരുമെന്നുറപ്പ്.

ബര്‍ദുബായ് ക്രീക്കിനോട് ചേര്‍ന്നുള്ള പാര്‍ക് ഹയാത്ത് ഹോട്ടലിലെ മുറിയില്‍ മലേഷ്യ നാഷനല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് വൈസ് പ്രസിഡന്റ് ഫിലിപ്പ് തോമസ് കോറെപ്പിസ്കോപ്പ, സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. ബിജു പി. തോമസ്, സഭാ മാനേജിങ് കമ്മിറ്റിയംഗം ജേക്കബ് മാത്യു, തിരുമേനിയുടെ സെക്രട്ടറിമാരായ ഫാ. യെല്‍ദോ ഏലിയാസ്, ഡീക്കന്‍ ഷിനോ സാം, കത്തീഡ്രല്‍ ഇടവക മാനേജിങ് കമ്മിറ്റിയംഗം പോള്‍ ജോര്‍ജ് തുടങ്ങിയവരുണ്ടായിരുന്നു.

ഉച്ചഭക്ഷണത്തിനായി ഇരിക്കുമ്പോള്‍ ഫിലിപ്പ് തോമസ് കോറെപ്പിസ്കോപ്പയെ നോക്കി 'ബ്രാഹ്മണനാണ് എന്നൊരു കമന്റും പാസാക്കി. ചുറ്റുമുള്ളവര്‍ സംശയിച്ചിരിക്കെ കോറെപ്പിസ്കോപ്പ തന്നെ വിശദീകരിച്ചു- 'ഞാന്‍ വെജിറ്റേറിയനാ, അതാ... ഓര്‍ത്തഡോക്സ് സഭയില്‍ ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി പട്ടം നല്‍കിയത് ഫിലിപ്പച്ചനാണ്. അന്നു വലിയ ബാവായാണ് മലേഷ്യയില്‍ പട്ടം നല്‍കിയത്. ആ പ്രത്യേക വാല്‍സല്യം എപ്പോഴുമുണ്ട് അച്ചനോടും മലേഷ്യയില്‍ താമസക്കാരനായ ജേക്കബ് മാത്യുവിനോടും.

യെല്‍ദോ- ഷിനോ അച്ചന്മാര്‍, കൊച്ചുകുട്ടിയെയെന്നപോലെ, ഏറെ നിര്‍ബന്ധിച്ചാണ് കഴിപ്പിക്കുന്നത്. നാടന്‍ശൈലിയില്‍ പ്രത്യേകം തയാറാക്കിയ മീന്‍കറി കൊണ്ടുവച്ചപ്പോഴും കോറെപ്പിസ്കോപ്പയെ നോക്കി തിരുമേനി ഗോളടിച്ചു. ''അച്ചോ, യേശുക്രിസ്തു മല്‍സ്യം കഴിച്ചിട്ടുണ്ട്, അറിയാമോ?. തീന്മേശയില്‍ ഒപ്പമുണ്ടായിരുന്നവര്‍ തമാശയില്‍ പങ്കുചേരുമ്പോഴേക്കും ശിഷ്യന്മാര്‍ മല്‍സ്യബന്ധനത്തിനായി പോയി വെറുംകയ്യോടെ വന്നപ്പോള്‍, പടകിന്റെ വലതുഭാഗത്തേക്ക് വല വീശാന്‍ യേശു പറഞ്ഞതും വലനിറയെ മല്‍സ്യം  കിട്ടിയതുമെല്ലാം ഓര്‍മിപ്പിച്ചു.

 അഞ്ചു വര്‍ഷത്തോളം കാതോലിക്കാ-മലങ്കര മെത്രാപ്പോലീത്താ പദവികളും വഹിച്ച്, വലിയ ബാവാ പദവി അലങ്കരിക്കുന്ന ഈ 'തിരുമേനി അപ്പച്ചന്റെ ഓരോ വാക്കിലും പ്രവൃത്തിയിലും നിറയുന്നത് സുവിശേഷമാഹാത്മ്യം

കടപ്പാട് : Manorama Online.