Pages

പൈലിച്ചേട്ടന്റെ തട്ടുകട


അബുദാബി പള്ളിയിലെ കൊയ്ത്തുത്സവത്തിന് പതിവായി എത്താറുള്ള പൈലിച്ചേട്ടന്‍ ഈ പ്രാവശ്യവും പതിവ് തെറ്റിച്ചില്ല. പഴയ നാട്ടിന്‍പുറത്തിന്റെ ഗൃഹാതുരസ്മരണകളുണര്‍ത്തുന്ന പൈലിച്ചേട്ടന്റെ തട്ടുകട കൊയ്ത്തുത്സവത്തിന്റെ മുഖ്യ ആകര്‍ഷണമാണ്. ചില്ല് അലമാരയിലെ എണ്ണപ്പലഹാരങ്ങളും അയയില്‍ തൂക്കിയിട്ടിരിക്കുന്ന വാരാന്ത്യപ്പതിപ്പുകളും കെട്ടിതൂക്കിയ വാഴക്കുലയും ഓലകൊട്ടകയിലെ സിനിമാപരസ്യവും എല്ലാം നമ്മളെ നന്മകള്‍ നിറഞ്ഞ ആ പഴയ നാട്ടില്‍പുറത്തേക്ക് കൊണ്ടുപോകും. ചായക്കൂട്ടുകളില്‍ നിത്യയൌെവനം കാത്തുസൂക്ഷിക്കുന്ന ചില യുവതിയുവാക്കള്‍ ഈ തട്ടുകടയിലൂടെ അവരുടെ കൌെമാരത്തിലെ ആ സുഖമുള്ള ഓര്‍മ്മകള്‍ അയവിറക്കികൊണ്ട് നോക്കിനില്‍ക്കുന്ന കാഴ്ച സര്‍വ്വസാധാരണം.
ഭക്ഷണത്തിലും കച്ചവടത്തിലും മായം ചേര്‍ക്കാത്ത പൈലിച്ചേട്ടന്റെ പലഹാരത്തിന്റെ രുചി ഒന്നു വേറെ തന്നെ. അതുകൊണ്ടുതന്നെ കടയുടെ മുമ്പിലെ തിരക്ക് അപാരം. ഇവിടത്തെ ഭക്ഷണം കഴിക്കാന്‍ വേണ്ടി തന്നെ കൊയ്ത്തുത്സവത്തിന് വരുന്നവരുണ്ട് എന്നൊരു പറച്ചില്‍ നാട്ടിലൊക്കെ ഉണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി പൈലിച്ചേട്ടന്റെ തട്ടുകട ഇരുവശങ്ങളിലേക്ക് നീണ്ടുവരുന്നു. സഖാക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ കുത്തകകള്‍ ചിറകുവിരിച്ചു തുടങ്ങിയിരിക്കുന്നു.
പൈലിച്ചേട്ടന്റെ ഒപ്പം സഹായത്തിനായി വന്നിരുന്ന രണ്ട് ആണ്‍മക്കളാണ് ഇരുവശങ്ങളിലുമുള്ള കടകളുടെ ചുമതല. മൂത്തമകന്‍ സണ്ണിക്കുട്ടി അപ്പന്റെ അതേ പാതയിലാണ്. പുത്തന്‍തലമുറയുടെ ഇഷ്ടഭോജനമായ ബര്‍ഗര്‍ ആണ് ഇവിടത്തെ പ്രധാന വിഭവം. പഴയ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെയും അടയാളങ്ങള്‍ പൈലിച്ചേട്ടന്റെ മുഖത്തും ശരീരത്തും ഇപ്പോഴും അവശേഷിക്കുന്നു. കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുകളും എല്ലൂന്തിയ ആ ശരീരത്ത് ബാക്കി നില്‍ക്കുന്നു. എന്നാല്‍ പൈലിച്ചേട്ടനില്‍ നിന്നു മൂത്തമകന്‍ സണ്ണികുട്ടിയിലെത്തുമ്പോള്‍ തുടുത്ത കവിളുകളും അല്‍പം കുടവയറും കഴുത്തിലും കൈയ്യിലും സ്വര്‍ണ്ണ ചെയിനും, കൈയ്യിലൊരു പുതിയ സീരീസ് മൊബലും പിന്നെ ഒരു ബുള്‍ഹാനും. സപ്ളെയ്ക്ക് യൂണിഫോം ധരിച്ച ബാല്യക്കാര്‍, ആകെപ്പാടെ ഒരു കൊച്ചുമുതലാളി സെറ്റപ്പ്.
രാമന്‍ ജോര്‍ജ്കുട്ടി, അപ്പനിട്ട പേരിന് സ്റ്റെല്‍ പോരാഞ്ഞിട്ട് അത് വെട്ടിനുറുക്കി ജോ എന്നാക്കി. കച്ചവടവും വേറെ. പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള ബദ്ധപ്പാടിലാണ് ഇഷ്ടന്‍. തലയില്‍ മുദ്രവാക്യം വിളിച്ചുകൊണ്ടു നില്‍ക്കുന്ന മുടികളും, ഷേവ് ചെയുമ്പോള്‍ വിട്ടുപോയ പോലെ കീഴ്ചുണ്ടിന് താഴെ സ്വല്പം താടിയും, മുളച്ചുവരുന്ന സിക്സ്പായ്ക്ക് മസിലുകള്‍ കാണിയ്ക്കാന്‍ വേണ്ടി ഇട്ടിരിക്കുന്ന ഇറുകിയ ജീന്‍സും ബനിയനും. ഇതൊന്നു പോരാത്തതിനു കാതില്‍ ഒരു കടുക്കനും. മൊത്തത്തില്‍ ഒരു അടിപൊളി സ്റ്റെല്‍. ഇതൊന്നും രസിക്കാത്തമട്ടിലുള്ള പൈലിച്ചേട്ടന്റെ ഒരു നോട്ടം ഉണ്ട്, അതൊന്നു കാണേണ്ടത് തന്നെ.
ഒന്നുരണ്ട് കംപ്യൂട്ടറുകള്‍, കത്തുകയും കെടുകയും ചെയ്യുന്ന കുറച്ച് ബള്‍ബുകളും പാട്ടും ബഹളവും. ഒന്ന് വെച്ചാല്‍ പത്ത് കിട്ടുമത്രേ. എന്തായാലും അവിടെയാണ് ആള്‍ക്കൂട്ടം മുഴുവനും. അല്ലെങ്കിലും പെട്ടെന്ന് പണക്കാരന്‍ ആകാനുള്ള ഓട്ടത്തിലാണല്ലോ നാമൊക്കെ!