Pages

ജീവിതം ആഘോഷിച്ച് തീര്‍ക്കാനുള്ളതല്ല: പരി.കാതോലിക്കാ ബാവ


കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന് ലാളിത്യം നിറഞ്ഞ ജന്മദിനാഘോഷം. 65 വയസ്സ് പൂര്‍ത്തിയാക്കിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ
പിറന്നാള്‍ ദിനം പങ്കുവെയ്ക്കാന്‍ തിരഞ്ഞെടുത്തത് പാലക്കാട് വടക്കഞ്ചേരി പുളിങ്കൂട്ടം മാര്‍ ബസേലിയോസ് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു.
രാവിലെ ചില്‍ഡ്രന്‍സ് ഹോം ചാപ്പലില്‍ ബാവായുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന നടന്നു. തുടര്‍ന്ന് ഹോമിലെ അന്തേവാസികള്‍ ബാവായ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ജീവിതം ആഘോഷിക്കാനുള്ളതല്ലെന്നു ചാണ്ടിക്കാട്ടിയ ബാവാ, ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നു പിറന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഹാളിലെത്തിയ പരി. ബാവായെ കുട്ടികള്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് കേക്ക് മുറിച്ചു.
ദേവലോകം അരമന കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ജന്മദിന കൂട്ടായ്മ നടത്തി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ ജന്മദിന സന്ദേശം നല്‍കി. പിറന്നാള്‍ കേക്കും മുറിച്ചു. ജോസ് കെ.മാണി എം.പി., എം.ജി. സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.തോമസ് ജോണ്‍ മാമ്പറ, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, ജോസഫ് എം.പുതുശ്ശേരി, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട്, എ.കെ. ജോസഫ്, പ്രൊഫ. മാത്യു ജേക്കബ് എന്നിവരടക്കം ഒട്ടേറെ പ്രമുഖര്‍ ആശംസകള്‍ നേരാന്‍ എത്തി.